മോസ്കോ: റഷ്യൻ തലസ്ഥാനമായമോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു ട്രാഫിക് പോലീസുകാർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. റഷ്യൻ സൈനിക ജനറൽ തിങ്കളാഴ്ച കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തായിരുന്നു ഇന്നലത്തെ സംഭവം.
സംശയാസ്പദ സാഹചര്യത്തിൽ ഒരാൾ ഇവിടെ നിൽക്കുന്നതു കണ്ട് ട്രാഫിക് പോലീസുകാർ സമീപിക്കുകയായിരുന്നു. ഇയാൾ ഈ സമയം സ്ഫോടനം നടത്തിയെന്നാണ് അനുമാനം. മരിച്ച മൂന്നാമൻ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല. സ്ഫോടനം നടത്തിയ ആളാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
റഷ്യൻ സായുധ സേനയിലെ ഓപ്പറേഷണൽ ട്രെയിനിംഗ് വിഭാഗത്തിന്റെ മേധാവി ആയിരുന്ന ലഫ്. ജനറൽ ഫാനിൽ സർവനോവ് തിങ്കളാഴ്ച കൊല്ലപ്പെട്ടത് ഇതിനോട് അടുത്ത സ്ഥലത്താണ്. അദ്ദേഹത്തിന്റെ കാറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ യുക്രെയ്നാണെന്നു റഷ്യ ആരോപിക്കുന്നു.